Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, April 19, 2020

കുരുക്ഷേത്രയിലെ കവിഭാവം

Written by Thasni Shanavas

മാനവവ്യഥയുടെയും ശാന്തിയുടെയും വിവിധ ഭാവങ്ങൾ സ്ഫുരിക്കുന്ന അയ്യപ്പപ്പണിക്കരുടെ കവിതയാണ് കുരുക്ഷേത്രം.വ്യത്യസ്തമായ പേരിനൊപ്പം ബഹുതലസ്പർശിയായ അതിന്റെ രൂപഭാവവും മലയാളകവിതയ്ക്ക് നൂതനമായ ആശയമാണ് നൽകുന്നത്. നവീതയിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോകുന്ന കുരുക്ഷേത്രം വ്യത്യസ്തങ്ങളും പരസ്പര പൂരകങ്ങളുമായ ഭാവഭേദങ്ങളിലേക്കാണ് കടക്കുന്നത്.



 "മാമകാപാണ്ഡവശ്‌ചൈവ
 കിമുകുർവ്വത സഞ്ജയ:"

Neela Padmanabhanഎന്ന സ്വാർത്ഥചിന്തയിൽ ആരംഭിക്കുന്ന കവിത മാനുഷികതയെ ബാധിച്ചിരിക്കുന്ന കച്ചവടമനോഭാവത്തെ ചൂണ്ടിക്കാണിക്കാൻ കവി ഉപയോഗിക്കുന്നു. ആ മനോഭാവത്തിൽ കവിയ്ക്ക് തോന്നുന്ന 'ദ്വേഷം' ആണ് ആദ്യ ഭാവം.

"തങ്ങളെത്തന്നെ വിൽക്കുന്നു വീണ്ടും
തങ്ങൾ തന്നെ വിലപേശിനിൽപ്പൂ"

എന്ന വരികളിൽ കാണാം.
തന്റെ ദ്വേഷം അവജ്ഞയിലേക്ക് വഴിമാറുമ്പോൾ കവി മാനവികതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെടുന്നതായി പ്രകടിപ്പിക്കുന്നു. മാനുഷികതയിൽ കവിക്ക് നിരാശ തോന്നുന്നതായി ഇവിടെ അനുഭവപ്പെടുന്നു. 

എന്നാൽ അറിയാതെ തന്നെ മനുഷ്യസൗന്ദര്യത്തിൽ വിശ്വസിച്ചുപോകുന്ന കവിയെയാണ്

"ഇടയിടെ നീലക്കണ്മണിയിടറിയ,
ചെറുപ്പാവാടപ്പെണ്മണികൾ "

എന്ന വരികളിൽ കാണുന്നത്.

ആദ്യഭാഗത്തിൽ തന്നെ സ്ഫുരിക്കുന്ന വ്യത്യസ്തഭാവങ്ങൾ കവിഭാഷയുടെ ബാഹുല്യം സൂചിപ്പിക്കുന്നതാണ്.
സഗുണനിർഗ്ഗുണ വീര്യപ്രപഞ്ചത്തെപ്പറ്റി സംസാരിക്കുന്ന കവി വീര്യം കാട്ടുന്നു. ഭാഷയിലെ സ്വച്ഛന്ദതയും വികാരങ്ങളുടെ ഈടുറപ്പും ഇവിടെ വിസ്മയിപ്പിക്കുന്നതാണ്.

പ്രസവം കഴിഞ്ഞാൽ വേദനകൾ ഒഴിഞ്ഞോ എന്നു ചോദിക്കുമ്പോൾ തന്റെ പരിഹാസം മറച്ചു വെയ്ക്കാൻ ശ്രമിക്കാത്ത കവിയെയും ഇവിടെ കാണാം. ഇവിടെ കവിത നവീനതയുടെ പുതിയ മാനങ്ങളിലേക്ക് കടക്കുന്നു.തന്റെ നിരാശയും വിശ്വാസമില്ലായ്മയും എന്നാൽ കവിയെ തളർത്തുന്നില്ല.

പ്രതീക്ഷാനിർഭരമായ ഒരു ഭാവിയിലേക്ക് ചുവടുവെയ്ക്കാൻ കവി മനുഷ്യന് മാർഗ്ഗം നൽകുകയാണ്.സ്വപ്നം കാണുക എന്ന ആഹ്വാനം കവി നടത്തുന്നത്, കവിയുടെ ഉള്ളിലെ മാനവികതയിലുള്ള അടിയുറച്ച വിശ്വാസം ആണ് കാണിക്കുന്നത്.

ഇത്തരത്തിൽ നവ്യമായ ഒരു കാവ്യാനുഭൂതി സൃഷ്ടിക്കാൻ കവി വ്യത്യസ്തഭാവങ്ങൾ ഉപയോഗിക്കുന്നു.ഇവയെ സാധൂകരിക്കാൻ കവിഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും കുരുക്ഷേത്രം എന്ന കവിതയെ വ്യത്യസ്തമാക്കുന്നു.

ക്രിസ്തീയ വിശ്വാസം,ഹിന്ദുവിശ്വാസം,എന്നിവ മതങ്ങളുടെ തെളിവായി ഉപയോഗിക്കുന്ന കവി,ഇവിടെ ഒരു കാലഘട്ടത്തിനും തന്റെ കാവ്യത്തെ ഖണ്ഡിക്കാൻ അനുവാദം നൽകുന്നില്ല.രാമായണം,മഹാഭാരതം,ഗ്രീക്കുപുരാണം,ചാണക്യസൂത്രം എന്നിവയിലൂടെ മുന്നേറി തന്റെ അന്വേഷണോത്സുകതയെ കവി ത്രസിപ്പിക്കുന്നു.

ഒടുവിൽ പ്രതീക്ഷയുടെ പ്രതീകങ്ങളായി ഗാന്ധിജിയെയും ബുദ്ധനെയും കവി പ്രതിഷ്ഠിക്കുന്നു.കാൽവരിക്കുന്നിലെ കഥയ്ക്കും അപ്പുറമാണ് ജീവിച്ചിരുന്ന മനുഷ്യന്റെ നന്മയെന്ന് കവി ഇവിടെ സ്ഥാപിക്കുന്നു.
ഇത്തരത്തിൽ ബിംബകല്പനയിലൂടെ അദ്വൈതസിദ്ധാന്തം സ്ഥാപിച്ച കവി നക്ഷത്രവീര്യത്തെ ഉൾക്കൊള്ളാൻ സ്വയം ശ്രമിക്കുകയാണ്. പ്രതീക്ഷാനിർഭരമായ ആ ആഹ്വാനം വായനക്കാരന്റെ ഉള്ളിലും അലയടിക്കുന്നു. ഭാവങ്ങളുടെ വിസ്ഫോടനം സമ്മാനിച്ച കുരുക്ഷേത്രം അഞ്ച് ഖണ്ഡങ്ങളിലായി തീർത്ത ധർമാധർമ്മയുദ്ധമാണ്.

Sunday, February 16, 2020

എന്തുകൊണ്ട് രാമേശ്വരം?

Written by Thasni Shanavas

കാല്പനികതയും യാഥാർഥ്യവും തമ്മിലുള്ള പോരാട്ടം കൊടുമ്പിരികൊള്ളുന്ന വേളയിൽ, ബഹുരൂപിയായ കവിതയ്ക്ക് കവി ഭാവനയോടും സമൂഹത്തോടും ഒരേ സമയം കൂറ് പാലിക്കാം എന്നു തെളിയിച്ച കവിതയാണ് തീവണ്ടിയിലെ പാട്ട്.വളരെ വ്യക്തമായ ആഭിമുഖ്യം തന്നെ എൻ വി കൃഷ്ണവാര്യർക്ക് കാല്പനികതയോട് ഉണ്ടെന്നിരിക്കെ, അതിനെ നിരാകരിച്ച്‌ സമൂഹത്തിലെ സത്യങ്ങൾക്ക് വേണ്ടി കവിത എഴുതാൻ തുനിയുന്ന എൻ വി യെ ഇവിടെ കാണാം.
ആകാശം തേടി അലയുന്ന കാല്പനിക കവി ഭൂമിയിലെ വേരുകളെ മറക്കുന്നു എന്നു വിശ്വസിച്ചിരുന്ന എൻ വി, വിഭാവനം ചെയ്ത കവിതയിൽ കഠിന പദങ്ങളും പരുഷമായ ഉച്ഛരണവും കാണുന്നതിൽ അത്ഭുതപ്പെടാനില്ല.
'ഘർഘരഘോര സ്തനിതം '
എന്ന വാക്കിനെ സൃഷ്ടിച്ച എൻ വി യുടെ മനസ്സും എത്രകണ്ട് പ്രക്ഷുബ്ദമായിരിക്കണം! ലാവണ്യാത്മകതയിൽ നിന്നുള്ള ബോധപൂർവ്വമായ തിരിച്ചു പോക്കാണ് ഇവിടെ പ്രത്യക്ഷമായി കാണുന്നത്.
എന്നാൽ എത്രത്തോളം ഈ ലക്ഷ്യത്തെ കവി പൂർത്തീകരിച്ചു എന്ന്‌ സംശയിക്കുന്ന രീതിയിൽ ആണ് കഥ മുന്നോട്ടുപോകുന്നത്.
ജനനിർമ്മിതമായ വേദി,  അലയടിക്കുന്ന വികാരങ്ങൾ, നാടകീയമായ വേഷപ്പകർച്ച, മോഹവും മോഹഭംഗവും,മറ്റെന്തിലുമുപരി സംഗീതവും. കാല്പനികത എന്ന പൂവിനെ നുള്ളിയേറിയാൻ ആഗ്രഹിച്ച എൻ വി, അറിഞ്ഞോ അറിയാതെയോ തീർക്കുന്നത് ഒരു മിസ്റ്റിക് വസന്തമാണ് !
പരുഷവാക്കുകളിലും ഇംഗ്ലീഷ് പദങ്ങളും പറയുമ്പോൾ കവി പാലിക്കുന്ന മിതത്വം കുറവന്റെ പാട്ടിനെ വർണ്ണിക്കുമ്പോൾ ഭേദിക്കപ്പെടുന്നു.അവിടെ കവി വാചാലനാവുകയാണ്.വികാരപരതയുടെ അത്യുന്മേഷം ആണിവിടെ വായനക്കാരന് അനുഭവപ്പെടുന്നത്.

     "കുറവനൊരാൾ കുഴലൂതുവ,തവനെ
പ്പാമ്പുകൾ ചൂഴെയെഴുന്നാടുവതും;
തരുണനവന്റെ നനുത്തൊരു മീശ -
കുരുത്ത മുഖത്തിനു ചുറ്റും ചിതറി
ചുരുളിരുളൊളി മുടി ചുറ്റിക്കെട്ടിയ
മഞ്ഞപ്പട്ടിൻ വിടവുകളൂടെ "


യാഥാർത്ഥ്യയിനോട് ചേർന്ന് പോകാൻ ആഗ്രഹിച്ച കവി ഇവിടെ ഈ കവിതയിൽ എന്തുകൊണ്ട് ഇത്രയധികം കാല്പനിക ബിംബങ്ങൾ കൊണ്ടുവന്നു? ആർത്ഥവ്യാപ്തിയും ആശയഗാംഭീര്യവും ഉള്ള കവിയിൽ നിന്നും മനപ്പൂർവമല്ലാതെ ഇത്തരമൊരു പ്രവാഹം ഉണ്ടാവില്ല എന്നു വിശ്വാസിക്കുന്നവരെ കുഴക്കുന്ന ചോദ്യമതാണ്.

കവി ഭാവനയുടെ ഉജ്ജ്വല പ്രതീകങ്ങളായ പ്രണയം,മോഹം,പാമ്പ്,ഭയം,സംഗീതം,സൗന്ദര്യരൂപങ്ങൾ,സ്ത്രീവർണന,വിഷാദം, എന്നിവയെല്ലാം സമ്മേളിക്കുന്ന "പാട്ട്", എൻ വി കല്പ്പനികതയ്ക്ക് നൽകുന്ന അന്ത്യോപഹാരം ആവാം. ഒരു മടങ്ങി വരവ് ഇല്ലെന്നു മനസ്സിലാക്കുന്ന നർത്തകൻ ചടുലമായ താളങ്ങൾ ഒടുവിലെ വരികളിൽ നൽകുന്നതാവാം അവ. 
ചോദ്യങ്ങൾക്കെല്ലാമായി കവി നിശ്ശബ്ദമായി ഒളിപ്പിച്ചുവച്ച മറുപടി ആണ് 'രാമേശ്വരം'. കവിത നടമാടുന്ന ആത്മീയകേന്ദ്രം.
              "ശ്രവനപൂർണ്ണിമ.........
                .......................സമ്മേളിച്ചാർ"
ബ്രഹ്മഹത്യചെയ്ത ശ്രീരാമൻ പ്രായശ്ചിത്തം ചെയ്ത സ്ഥലം ആണ് രാമേശ്വരം.താൻ വധിക്കാൻ ശ്രമിക്കുന്ന തന്റെ ഉള്ളിലെ കല്പനികതയെ ഈശ്വരനോളം സ്നേഹിച്ചിരിക്കാം കവി. ഓളങ്ങൾ ഇല്ലാത്ത രാമേശ്വരം കടൽ കുറവന്റെ മോഹഭംഗത്തിനു തിരഞ്ഞെടുത്തപ്പോൾ അവയെ നയിച്ചത് ഈ ചിന്തയാവാം.
പാപങ്ങൾ എല്ലാം പൊറുക്കപ്പെടുന്ന ഇടമാണ് രാമേശ്വരം !
മരിച്ചവർക്ക് മോക്ഷം കിട്ടുന്ന ഇടമാണ് രാമേശ്വരം !
ഒടുവിൽ പുതുജീവൻ തുടിക്കുന്ന സ്ഥലമാണ് രാമേശ്വരം !
മരിച്ചവരും ജീവിക്കുന്നവരും ഉള്ള രാമേശ്വരം കാല്പനികതയുടെ അന്ത്യവും യാഥാർത്ഥ്യകവിതയുടെ പുതുജീവനും കാണിക്കാൻ ഉത്തമാന്തരീക്ഷം സൃഷ്ടിക്കുന്നു.

തന്റെ ഉള്ളിലെ കാല്പനികതയെ പട്ടടയിലേക്ക് വലിച്ചെറിഞ്ഞ് പുതിയ തുടക്കം കുറിക്കാൻ ഒരുങ്ങുന്ന കവി രാമേശ്വരതീരത്തേക്കല്ലാതെ മറ്റെങ്ങോട്ടേക്കാണ് പോവുക? കടൽ പോലെ ഭക്തർ തിങ്ങിയിരമ്പി ജപിക്കുന്ന മന്ത്രങ്ങളാണ് മാനവികതയ്‌ക്ക്‌ നൂൽകെട്ടാൻ കവി ലക്ഷ്യം വെക്കുന്നതും.

Friday, January 24, 2020

പി കുഞ്ഞിരാമൻ നായരെക്കുറിച്ച്

Written by Fathima Shimna

മലയാള കവിതയുടെ വസന്തമായി നിലനിന്ന കവിയാണ് പി കുഞ്ഞിരാമൻ നായർ. ''വാക്കുകളുടെ മഹാബലി'', ''പ്രകൃതിയുടെ  നിത്യോപാസകൻ'' എന്നി വിശേഷങ്ങൾ നിലനിൽക്കെയും, ആർക്കും മുഴുവനായി മനസ്സിലാക്കാൻ പറ്റാത്ത പുസ്തകമായി അദ്ദേഹം മലയാള സാഹിത്യലോകത്ത് വേറിട്ട്  നിൽക്കുന്നു.


Image result for p kunhiraman nair

ഔചിത്യം, ആർദ്രത, കുലീനത, സ്വച്ഛന്തത, അക്ഷോഭ്യത, അജയ്യത എന്നീ മൂല്യങ്ങൾ ഒരു കലാകാരനിൽ ഉണ്ടെങ്കിൽ അത് പി കുഞ്ഞിരാമൻ നായർ എന്ന മഹാപ്രതിഭയ്ക്ക് മാത്രം അർഹതപ്പെട്ടതാണ്. സ്വന്തം കവിതകൾ സഹ്യന്‍റെ ഉയരം കീഴടക്കുമ്പോഴും, മനസ്സ് നിളയെക്കാളും ആർദ്രമാണ്.  

കേരളത്തിൻെറ സാംസ്കാരിക പൈതൃകവും പ്രകൃതി ലാവണ്യവുമാണ് പി. കവിതകളുടെ അടിസ്ഥാനം. പ്രകൃതിയിലെ ഓരോ കണങ്ങളും പി.യുടെ കവിതകൾക്ക് വേണ്ടി സൃഷ്ടിക്കപെട്ടവയാണെന്ന് വായനക്കാർക്ക് തോന്നും. ഭാരതപ്പുഴയും, മഴവില്ലും, തിരുവാതിരയും, പൊന്നുഷസ്സും അദ്ദേഹത്തിൻെറ കവിതയിലെ ഏച്ചുകെട്ടലുകളുടെ ഭാരമില്ലാത്ത ബിംബങ്ങളാണ്. കേരളീയതയുടെ ആഴങ്ങൾ തേടി നിത്യസഞ്ചാരിയായി മാറിയ കവിയാണ് പി. മേൽക്കൂരയില്ലാതെ സഞ്ചരിച്ച് പോകുന്നിടമെല്ലാം സ്വന്തം ഇടമായി മാറ്റുന്ന പൂർണ്ണ സ്വതന്ത്രനായിരുന്നു അദ്ദേഹം.

അരാജകവാദിയെന്നും അപഥസഞ്ചാരിയെന്നും ആക്ഷേപിക്കപ്പെട്ടപ്പോഴും, പൈതൃകത്തെ മുറുകെപ്പിടിച്ച് കവിത രചിച്ചു. മലനാടിൻെറ മുക്തസൗന്ദര്യത്തിൻെറ ആത്മാവിഷ്കാരമാണ് പി. കവിതകൾ.
മറ്റുള്ള കവികൾ സഞ്ചരിച്ച തേഞ്ഞ പാതകൾ വിട്ട് തൻെറ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഒറ്റപ്പെട്ട വഴി തെരഞ്ഞെടുത്തു. പ്രശസ്തിക്കും പുരസ്കാരങ്ങൾക്കും തല കുനിക്കാതെ വിമർശനങ്ങളെ നിരസിച്ച് മലയാളകാവ്യ പാരമ്പര്യത്തിൻെറ വക്താവായി മാറുകയാണ് ചെയ്തത്. 

കാളിദാസൻെറ പിന്മുറക്കാരനായി കണക്കാക്കാവുന്ന ഏക കലാകാരനാണ് അദ്ദേഹം. കാവ്യലോകത്തിൻെറ വ്യത്യസ്തമായ സൗന്ദര്യ തലങ്ങൾ തേടി അലയുന്ന ഭ്രഷ്ടകാമുകൻ!

തന്റെ സമകാലികരായ കവികൾ പാശ്ചാത്യസാഹിത്യത്തിൻെറ സ്വാധീനത്തിനടിമപ്പെട്ട് തർജ്ജമകളുടെയും അനുകരണങ്ങളുടെയും ലോകത്ത് ചുരുങ്ങിപോയപ്പോൾ, പാരമ്പര്യത്തിൻെറ വിശാലലോകം തെരഞ്ഞെടുത്തു.  പാശ്ചാത്യചിന്തകളിൽ നിന്നും മോചിതനായി മലയാള തനിമയോട് കൂടിയ കവിതകളാണ് അദ്ദേഹം സമ്മാനിച്ചത്. 

നാടകം, ജീവചരിത്രം, കവിത,ആത്മകഥ, ബാലസാഹിത്യം എന്നിങ്ങനെ പി.യുടെ തൂലികയ്ക്ക് വഴങ്ങിക്കൊടുത്ത സാഹിത്യരൂപങ്ങളാണ് മിക്കതും. സ്വാതന്ത്ര്യസമരസേനാനി, അധ്യാപികൻ, പത്രാധിപൻ തുടങ്ങി നിരവധി ജീവിതാനുഭവങ്ങളുള്ള കവിയുടെ ജീവിതകഥയാണ് 'കവിയുടെ  കാൽപ്പാടുകൾ''. സ്വന്തം  ജീവിതം തന്നെ യാത്രയാക്കിമാറ്റിയ അമാനുഷിക പ്രതിഭ. കവിയും കവിതയും തമ്മിൽ അസാധാരണമായൊരു തന്മയിഭാവം നിലകൊണ്ടു.

കേരളിയ ജീവിതത്തെയും പ്രകൃതിയെയും ഒന്നിപ്പിക്കാൻ സാധിച്ച  കവിയെ  ആഴത്തിൽ മനസ്സിലാക്കുക  അസാധ്യമാണ്. മെരുക്കപ്പെടാൻ  വിസമ്മതിക്കുന്ന ഒറ്റയാനെ പോലെ പി. കുഞ്ഞിരാമൻ നായർ ഇന്നും നിലകൊള്ളുന്നു.

Thursday, December 19, 2019

രാമചരിതം

Written by: Anuroop Sunny

കാലാനുവർത്തിയായ രചനകൾ ഒരു ഭാഷയെ സംബന്ധിച്ചടത്തോളം അപൂർവ്വമായിരിക്കും. അത്തരം രചനകൾ മനുഷ്യമനസ്സിൻെറ സ്ഥായിയായ ഭാവങ്ങളേയും വികാരങ്ങളേയും സ്പർശിക്കുകയും സാഹിത്യത്തിന് നിർണായകമായ ദിശാബോധം നൽകുകയും ചെയ്യും. സർഗ്ഗാത്മകതയും ഭാവനയും ഭാഷാപ്രാവീണ്യവും ഔചിത്യബോധവും സിദ്ധിച്ച ഒരു കവിക്കേ അങ്ങനെയൊരു സൃഷ്ടിക്ക് ജന്മം നല്കാനാകൂ. ചീരാമൻെറ രാമചരിതം അത്തരത്തിലൊന്നാണ്.

പന്ത്രണ്ട്, പതിനാല് നൂറ്റാണ്ടുകൾക്കിടയിലാണ് രാമചരിതം രചിക്കപെട്ടതെന്ന് ഉള്ളൂരും ഇളംകുളവും കൃഷ്ണപിള്ളയും അഭിപ്രായപ്പെടുന്നു. കൃതിയെ സഹൃദയശ്രദ്ധയിൽ അവതരിപ്പിച്ചത് ഹെർമൻ ഗുണ്ടർട്ടാണ്. അദ്ദേഹത്തിൻെറ മലയാളനിഘണ്ടുവിലെ മുഖവരയിൽ മലയാളത്തിലെ ആദ്യകൃതിയാണ് രാമചരിതം എന്ന് വ്യക്തമാക്കുന്നു. ഉള്ളൂരും ഇളംകുളവും വാദഗതിയെ ശരിവയ്ക്കുകയും ചെയ്യുന്നു. കൂടാതെ മലയാളഭാഷയിലെ ആദ്യകൃതി എന്നതിൽ മാത്രമൊതുങ്ങുന്നില്ല രാമചരിതത്തിൻെറ ഖ്യാതി. പാട്ട് സാഹിത്യത്തിൻെറ എല്ലാ ലക്ഷണങ്ങളോടുംകൂടിയ ഏക കൃതിയും രാമചരിതമാണ്.

164 പടലങ്ങളിലായി 1814 പാട്ടുകൾ അടങ്ങിയ രാമചരിതം വാല്മീകിരാമായണത്തെയാണ് ഇതിവൃത്തത്തിനായി അവലംബിച്ചിരിക്കുന്നത്. മലനാട്ട് തമിഴിനാണ് പ്രാമുഖ്യമെങ്കിലും തമിഴും സംസ്‌കൃതവുമൊക്കെ സന്ദർഭോചിതമായി ഉപയോഗിച്ചിട്ടുണ്ട്. 'നിചിചരാതിപതി', 'മൈതിലി', 'അരി', 'പോകിപോകചയനാ', 'ചെനകൻ', 'അകുതി', തുടങ്ങിയ സംസ്കൃതപദങ്ങൾ തത്ഭവങ്ങളാക്കി മാറ്റി ദ്രാവിഡസംഘാതാക്ഷരങ്ങളിൽ പ്രയോഗിച്ചിരിക്കുന്നു. മലനാട്ടു തമിഴിൻെറ 30 അക്ഷരങ്ങളിൽ ഏത് ഭാഷയും വഴങ്ങുമെന്ന് കവി തെളിയിക്കുകയായിരുന്നു. പക്ഷെ വാചൊല്ലാലും തിചൈചൊല്ലാലും 'പൈമ്പാൽ പൊരുതും' മൊഴികളാൽ മലനാട്ടുതമിഴിൻെറ മാധുര്യം കവി കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാവാം കെ. എൻ എഴുത്തച്ഛൻ തനിമലയാളത്തിൻെറ ചട്ടക്കൂട്ടിൽ വാർന്നുവീണ ക്ലാസിക് മഹാകാവ്യമാണ് രാമചരിതം എന്നഭിപ്രായപെട്ടത്.

അതിമനോഹരമായ സുന്ദരകാണ്ഡത്തെപ്പോലും പരിഗണിക്കാതെ രാമായണത്തിലെ യുദ്ധകാണ്ഡത്തെയാണ് കവി ഇതിവൃത്തമായി തിരഞ്ഞെടുത്തിരിക്കുന്നത്. ചടുലതക്കും വായനാക്ഷമതക്കും സാധാരണക്കാരിലേക്ക് എളുപ്പം എത്തിച്ചേരാൻ രാമരാവണയുദ്ധത്തിൻെറ ചിത്രീകരണം തന്നെ വേണം. പക്ഷെ വ്യക്തമായ ചരിത്രപശ്ചാത്തലം ഇത്തരമൊരു തെരഞ്ഞെടുപ്പിന് പ്രേരിപ്പിച്ചിരിക്കാം. ചേരചോളയുദ്ധം ഒരു പതിവ്ചര്യയായപ്പോൾ അതിൽ പങ്കെടുക്കുന്ന സാധരണക്കാരായ പട്ടാളക്കാരുടെ വീര്യവും ഊർജവും ഉണർത്താൻ യുദ്ധകാണ്ഡത്തിനാവും. കേവലം വരുന്ന വാനരപ്പട 'ചെകങ്കളേഴും ഉലയിക്കുമനിചാപരവരനെ' പരാജയപെടുത്തുന്നതിൽ   കാട്ടിയ പോരും വീര്യവും പടയാളികളെയും ഉണർത്താതിരിക്കില്ല. കൂടാതെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകതാനത മനോഹരമായി ദൃശ്യമാവുന്നത് യുദ്ധകാണ്ഡത്തിലാണ്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വത്തിൻെറ ചിത്രങ്ങളാലും പ്രകൃതിവർണനകളാലും സമൃദ്ധമാണ് രാമചരിതം. 'തിരയാഴിയും', 'അലയാഴിയും' മറികടന്നുപോകുന്ന ഹനുമാനെ വർണിക്കുമ്പോൾ പ്രകൃതിയിലെ ക്ഷോഭവും വന്യതയുമൊക്കെ ഉചിതമാം വണ്ണം യുദ്ധകാണ്ഡത്തിൻെറ വീരഭാവത്തിന് മാറ്റുകൂട്ടുന്നു. 'അടിയിണക്കമലതാർ', തേനുലാവിന പതങ്കൾ തുടങ്ങിയ നിരവധി ഉപമകളെല്ലാം പ്രകൃതിയെ ആധാരമാക്കിയാണ് പ്രതിപാദിച്ചിരിക്കുന്നത്. രാമായണം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിൻെറ കഥകൂടിയാണ്. അതുകൊണ്ടുതന്നെ രാമചരിതത്തിലും പ്രകൃതിയും അതിൻെറ വർണനകളും സജീവസാന്നിദ്ധ്യമാകുന്നതിൽ അത്ഭുതമില്ല.

പാട്ടിലുടനീളം പ്രകൃതിവർണനകളും ഉപമകളും ഔചിത്യപൂർവം വിന്യസിക്കുന്ന കവിയുടെ വർണ്ണനയിലെ മികവും കഴിവും കൃഷ്ണവർണ്ണനയിലും എടുത്തുകാണാം. ആയർമകനും മാരിവന്തതൊരു മാമലയെടുത്തു തടയുന്ന മായനുമായ കൃഷ്ണൻ ജനകീയനും കോമളനും ശക്തനുമാണ്. കൃഷ്ണനെ ബോധപൂർവം പാട്ടിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് സൗന്ദര്യം വർദ്ധിപ്പിക്കുകമാത്രമല്ല, അതിനെ പൊതുഭാവനയോട് താദാത്മ്യപ്പെടുത്തുക കൂടി ചെയ്യുന്നു. പാർവതിയുടേയും ലക്ഷ്മിദേവിയുടേയും സരസ്വതിയുടേയും സൗന്ദര്യത്തെ ഒട്ടും കുറയ്ക്കാതെയും എന്നാൽ മുഴുപ്പിച്ചുകാട്ടാതെയും മിതത്വത്തോടെ ചീരാമൻ അവതരിപ്പിക്കുന്നു.

കവിയുടെ വർണ്ണനാപാടവത്തിൻെറ ഔന്നിത്യം വെളിവാകുന്നത് വർണനകളെ ബുദ്ധിപൂർവം രൂപഭാവങ്ങളുടെ സമന്വയത്തിനായി ഉപയോഗിച്ചിരിക്കുന്നതിലാണ്. ആദ്യപാട്ടിൽ തന്നെ 'ആനന്ദം വടിവുള്ളാന വടിവായവതരിച്ച' ഗണപതിയെ വന്ദിക്കുമ്പോൾ തന്നെ മറൈന്താന പൊരുളിനെ വണങ്ങാനും കവി മറക്കുന്നില്ല. കൂടാതെ ശിവൻ കാടിൻെറ വന്യതയിൽ കളിച്ചാർക്കുന്ന കളിവുമാണ്. ശിവനെകുറിച്ചും ഗണപതിയെക്കുറിച്ചുമുള്ള വർണനകൾ ഭയഭക്തിഭാവം അനുവാചകരിൽ ഉണർത്തുമ്പോൾതന്നെ ഈശ്വരസാന്നിദ്ധ്യത്തെ മറൈജ്ഞാന പൊരുളായി രൂപവൽക്കരിക്കുകയും ചെയ്യുന്നു. ഒരേ സമയം രൂപം ഭാവത്തെ ജനിപ്പിക്കുകയും ഭാവത്തെ രൂപമാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രൂപഭാവങ്ങളുടെ സവിശേഷ സമന്വയം കവിതയിൽ പ്രകടമാണ്.

പാട്ടിൻെറ മറ്റുചില പ്രേത്യേകതകളും ചുരുക്കി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. 'അടിയിണക്കമലതാർ', 'മാഴനീഴർ  മിഴിയെ മൈതിലിയെ' തുടങ്ങിയ പദപ്രയോഗങ്ങൾ മിതത്വപൂർവ്വവും ലളിതവുമായ അലങ്കാരങ്ങൾക്ക് സാക്ഷ്യം നിൽക്കുന്നു. കുഴലീ, നുതലീ, കഴലീ എന്ന് പാർവതിയെ വർണിക്കുമ്പോഴുള്ള ശബ്‌ദ മാധുരിമയും എടുത്തുപറയേണ്ടതാണ്. ദേവീദേവന്മാരെ യഥാവിധം വന്ദിക്കുകയും കവിവര്യന്മാരെ വണങ്ങുകയും യുദ്ധകാണ്ഡത്തിൻെറ കഥാപശ്ചാത്തലം രണ്ടു പാട്ടുകളിൽ സംഗ്രഹിച്ചൊതുക്കുകയും ചെയ്യുന്ന കവി കാവ്യഘടനയിൽ അങ്ങേയറ്റം ഔചിത്യബോധവും സംഗ്രഹണപാടവവും പ്രകടമാക്കുന്നു

പാട്ടിൻെറ സൗന്ദര്യഗുണങ്ങൾക്കും സാഹിത്യമേന്മയ്ക്കുമപ്പുറം രാമചരിതകാരനെ ശ്രേദ്ധേയമാക്കുന്നത് സാഹിത്യം സാധരണക്കാരനായി എഴുതപ്പെടണമെന്നുള്ള അദ്ദേഹത്തിൻെറ ഉറച്ചബോധ്യമാണ്. ഉയർന്നവിഭാഗക്കാരുടെ ആനന്ദോപാധിയായി ശുഷ്കിച്ചുപോയ കവിതയെ 'ഊഴിയിൽ ചെറിയവർക്കുരചെയ്യുവാൻകവി സന്നദ്ധനാകുന്നു. സമൂഹത്തിലെ വ്യത്യസ്തതകളെ അംഗീകരിക്കാനും വ്യത്യസ്തതകളിൽ നിന്ന് ഉടലെടുക്കുന്ന ദേവീദേവ സങ്കൽപങ്ങളെ വണങ്ങാനും കവി മറക്കുന്നില്ല. തൻെറ കവിത ഏവരിലേക്കും ഉച്ചനീചവ്യത്യാസങ്ങളില്ലാതെ എത്തിച്ചേരണമെന്നുള്ള ആഗ്രഹപ്രകടനം തന്നെ അക്കാലത്തെ കാവ്യവ്യവസ്ഥയിൽ ഒരു വിപ്ലവമായിരുന്നു.


ഭാഷയുടെ സവിശേഷതകളെക്കുറിച്ചുകൂടി പരാമർശിക്കേണ്ടിയിരിക്കുന്നു. മലനാട്ടുതമിഴിൻെറ തനിമ നിലനിർത്തികൊണ്ട് ദ്രാവിഡസംഘാതാക്ഷരങ്ങളിൽ, കേവലം 30 അക്ഷരങ്ങളിലാണ് രചന. അനുനാസികാതിപ്രസരം വരാത്ത രൂപങ്ങളും സ്വരസംവരണം വരാത്ത വാക്കുകളും താലവ്യവാദേശം വരാത്ത വാക്കുകളും നിരവധിയുണ്ട്. 'മൊഴിന്തനൻ', 'അറൈപ്ലർ' തുടങ്ങിയ പുരുഷഭേദനീരാസം വരാത്ത രൂപങ്ങളും 'കളിർ', 'അരുവൈ' തുടങ്ങിയ പ്രാചീനപദങ്ങളും രാമചരിതത്തിൻെറ ഒന്നാം പടലത്തിലുണ്ട്. ഏതുക മോന പ്രാസവും സംസ്‌കൃതശ്ലോകങ്ങളിൽനിന്ന് വിഭിന്നമായ വൃത്തഘടനയും പാട്ടിനുണ്ട്. അതുകൊണ്ടുതന്നെ ദ്രാവിഡസംഘാതാക്ഷരനിബദ്ധ മെതുകമോന വൃത്തവിശേഷയുക്തം പാട്ട്' എന്ന നിർവചനത്തോട് പൂർണമായി നീതി പുലർത്തിയ ഏക കൃതി കൂടിയാകുന്നു രാമചരിതം.